ധനുഷ്കോടി – കടലിലൂടെ ഒരു കാതം Dhanushkodi- abandoned town

Dhanushkodi, Salt farm
യാത്രയുടെ മൂന്നാം ദിവസമാണ് . അതിരാവിലെ തന്നെ രാമേശ്വരം അമ്പലം കാണാന്‍ പോയി.തമിഴ്നാട്ടില്‍ അമ്പലങ്ങള്‍ക്കുള്ള പൊതു രൂപം തന്നെയാണ് ഇവിടെയും.വലിയ ക്ഷേത്രഗോപുരങ്ങള്‍,വിശാലമായഇടനാഴികളും ചുറ്റംബലവും.നല്ലതിരക്കുണ്ട്.ഏറെയും ഉത്തരേന്ത്യക്കാര്‍.അമ്പലത്തിന്നുള്ളില്‍ നിര്‍മാണപ്രവര്‍ത്തങ്ങള്‍നടക്കുന്നുണ്ട്.പിത്രുകര്‍മ്മങ്ങള്‍ക്ക്ഏറെപ്രസിദ്ധമാണ് രാമേശ്വരം. രാമായണവുമായി ബന്ധപ്പെട്ട സ്ഥലനാമങ്ങള്‍ ആണ് മിക്കതും.രാമ തീര്‍ത്ഥം ,ലക്ഷ്മനതീര്‍ത്ഥം ,തുടങ്ങി 22 തീര്‍ത്ഥങ്ങള്‍ ഉണ്ട്.ഓരോന്നിന്റെയും സമീപത്ത് പോയിനിന്നാല്‍ ബക്കറ്റില്‍ മുക്കി തലയില്‍ ഒഴിച്ചുതരും.ഞങ്ങള്‍ ക്യൂവില്‍ നിന്ന് ദര്‍ശനം നടത്തി തിരിച്ചുപോന്നു.ഭക്ഷണശേഷം  റൂം വെക്കേറ്റ് ചെയ്ത് ധനുഷ്കോടിക്ക്.(Dhanushkodi)
            രാമേശ്വരത്ത് നിന്നും 19 കി .മി.ദൂരം ഉണ്ട്.കടലിലേക്ക്‌ തള്ളിനില്‍ക്കുന ഒരു മുനമ്പില്‍ കാര്‍ നിര്‍ത്തി.ഇവിടെ വരെ മാത്രമേ നമ്മുടെ വാഹനങ്ങള്‍ക്ക് പ്രവേശനമുള്ളൂ.ഇനിയുള്ള യാത്ര മണല്‍പരപ്പിലൂടെ കടലിനുള്ളിലേക്കാണ്‌. അങ്ങോട്ട് യാത്രികരെ കൊണ്ടുപോവാനുള്ള വാനുകള്‍ നിരനിരയായി കിടപ്പുണ്ട്.സന്ദര്‍ശകര്‍ വന്നു തുടങ്ങുന്നതേയുള്ളൂ. ഒരു വാന്‍ ഫുള്‍ ആകാതെ പോകില്ല.ഒരാള്‍ക്ക്‌ നൂറ് രൂപയാണ് ചാര്‍ജ്.ഒടുവില്‍ മറ്റൊരു സംഘത്തോടൊപ്പം ഞങ്ങളും കയറി.മണല്‍പരപ്പിലൂടെ ആടിയുലഞ്ഞാണ് യാത്ര. മുന്‍പില്‍ പോയ വാഹനത്തിന്‍റെ ടയര്‍ പാടിലൂടെ തന്നെയാണ് പോകുന്നത്.കുറച്ചു കഴിഞ്ഞപ്പോള്‍ വഴി അവസാനിച്ചു.ഇറങ്ങി നോക്കിയപ്പോള്‍ മൂന്നുപുറവും കടല്‍ മാത്രം.
           ഇവിടെ നിന്നും 19 കി മി ദൂരം മാത്രമേ ശ്രീലങ്കയിലേക്ക് ഉള്ളൂ എന്ന് വാന്‍ ഡ്രൈവര്‍ പറഞ്ഞു.ദൂരെ ഒരു പൊട്ടുപോലെ ശ്രീലങ്ക കാണാമെന്നും.നല്ല തെളിഞ്ഞ കടല്‍.മിനുസമുള്ള മണല്‍ ..അണ്ണാറാക്കന്ണനും തന്നാലായത് പോലെ ശ്രമിച് ഇവിടെ നിന്നായിരിക്കും അങ്ങ് രാവണരാജ്യത്തേക്ക് പാലം നിര്‍മിച്ചത് എന്ന് ഞാന്‍ സങ്കല്‍പ്പിച് നോക്കി.!!
          കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും ,അങ്ങനെ വന്നാല്‍ തിരിച്ചുപോക്ക് വിഷമമാകുമെന്നും പറഞ്ഞ ഡ്രൈവര്‍ തിരക്കുകൂട്ടി.പിന്നെ ധനുഷ്കോടി “ടൌണ്‍” കാണാന്‍ പോയി.ഒരു കാലത്ത് വളരെ സജീവമായിരുന്ന ഒരു സ്ഥലം ആയിരുന്നത്രെ ഇത്.കടലെടുത്തുപോയ ഒരു ഇടം . പള്ളിയുടെയും വീടുകളുടെയും അവശിഷ്ടങ്ങള്‍.തകര്‍ന്നുപോയ റയില്‍വേസ്ടെഷനും ,പാളവും.പണ്ട് ഇവിടം വരെ ട്രെയിന്‍ വരുമായിരുന്നത്രേ.വീണ്ടും വാനിലേക്ക് കയറി.ചൂട് ആയിത്തുടങ്ങി.കയറിയ സ്ഥലത്തുതന്നെ ഇറക്കി തന്നു. ഇനി ധനുഷ്കൊടിയോടു വിട പറഞ്ഞ് യാത്ര തുടരണം.GPS നോക്കി. ഇന്ന് ചിദംബരം എത്തേണ്ടതാണ്. ഏറെ ദൂരം താണ്ടണം …കാറിലിരുന്നു ഞാന്‍ ഒന്നുടെ തിരിഞ്ഞു നോക്കി..ഇവിടെ എവിടെയോ നിന്നായിരുന്നിരിക്കാം രാമന്‍ വൈദേഹിയെ മോചിപ്പിക്കാന്‍ കോപ്പ്കൂട്ടിയത് …..

 

 

തകര്‍ന്നുപോയ പള്ളി ..

 

 

അള്‍ത്താര

 

 

 

റയില്‍വേ സ്റ്റേഷന്‍