തസറാക്ക് – “ഇതിഹാസ”ഭൂമിയിലൂടെ Thasarak- Khasakk

Thasarakk- Khasakk- OV Vijayan
തസറാക്കിലെഞാറ്റുപുര
       “കൂമന്കാവില്‍ ബസ്‌ ചെന്ന് നിന്നപ്പോള്‍ ആ സ്ഥലം രവിക്ക് അപരിചിതമായി
തോന്നിയില്ല
.( ഒ.വി.വിജയന്‍).
തസ്രാക്കില്‍ എത്തിയപ്പോള്‍ എനിക്കും ഒട്ടും അപരിചിതത്വം
തോന്നിയില്ല. കാരണം അത്രമേല്‍ പരിചിതമായിരുന്നല്ലോ ആ സ്ഥലം എനിക്കും. ഞാറ്റുപുരയും,
അറബിക്കുളവും,രവിയും, അള്ളപിച്ച മൊല്ലാക്കയും,നൈജാമലിയും,മൈമൂനയും ഒക്കെ എത്രയോ
കാലം മുന്പ്  മനസ്സില്‍ ആഴത്തില്‍ പതിഞ്ഞതാണ്.
പക്ഷേ ,പാലക്കാട്
ചന്ദ്രനഗറിലെ ആര്യാസില്‍ നിന്നും പ്രാതലും കഴിഞ്ഞ് ഗൂഗിള്‍ മാപ്പ് നോക്കിയാണ്
തസ്രാകിലേക്കുള്ള വഴി പിടിച്ചത്.പൊള്ളാച്ചി റോഡില്‍ നിന്നും വലത്തോട്ട് തിരിയാന്‍ “ഗൂഗിളി”പറഞ്ഞതനുസരിച്ച്
യാത്ര തുടര്‍ന്നു. കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ ഗൂഗിളി കര്‍ണകഠോര ശബ്ദത്തില്‍ “താങ്കളുടെ
ലക്ഷ്യസ്ഥാനം എത്തി”എന്ന് മൊഴിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി, കാരണം ഒരൊഴിഞ്ഞ പറമ്പിലെ
വലിയൊരു വാട്ടര്‍ടാങ്കിന്റെ അടിയില്‍ആണിപ്പോള്‍ എത്തിയിരിക്കുന്നത്. എവിടെ
ഞാറ്റ്പുര,എവിടെ അറബിക്കുളം,?? എന്‍റെ യാത്ര പകച്ചുപോയി!!
വഴി ചോദിയ്ക്കാന്‍ പോലും
ആരെയും കാണുന്നില്ല.അവസാനം ഒരു അമ്മാവന്‍ ബൈക്കില്‍ പാഞ്ഞുവരുന്നു.മുന്‍പിലും
പിറകിലും ഓരോ കിടൂസിനെ(കടപ്പാട്:ഡോ.ആബിത) ഇരുത്തിയിട്ടുണ്ട്,പൂജക്ക്‌ വെച്ച പുസ്തകങ്ങളും
എടുത്തു കിടുസിനെയും കൂട്ടി വരികയാണ്. വഴി ചോദിച്ചപ്പോള്‍ പിന്നാലെ പോന്നോളാന്‍
പറഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

 

തനി പാലക്കാടന്‍
ഗ്രാമങ്ങളിലൂടെയാണ് പോകുന്നത്. വയലുകളില്‍ 
അതിരിടുന്നത്പോലെ കരിമ്പനകള്‍ നില്‍ക്കുന്നു.കൊയ്ത്ത്
കഴിഞ്ഞിരിക്കുന്നു. ബൈക്കിന്‍റെ പിറകില്‍ ഇരിക്കുന്ന പാവാടക്കാരി  ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നുണ്ട്.ഞങ്ങള്‍
പിറകെ ഉണ്ട് എന്ന് ഉറപ്പുവരുത്തുകയ്യാണ്. എനിക്കെന്തുകൊണ്ടോ കുഞ്ഞാമിനയെ ഓര്‍മവന്നു….
ഒരു കവല എത്തിയപ്പോള്‍
ബൈക്ക് നിന്നു. എനിക്കു പോകേണ്ട വഴി അമ്മാവന്‍ ചൂണ്ടിക്കാണിച്ചു തന്നു.
കുഞ്ഞാമിനക്ക് ഒരു ടാറ്റയും നല്‍കി യാത്ര തുടര്‍ന്നു.
ഒരു കനാലിന്റെ
അരികിലൂടെയാണ്‌ പോകുന്നത്. വറ്റി വരണ്ടു കിടക്കുന്ന കനാല്‍. അങ്ങിങ്ങ് മാത്രം
കുറച്ചു വെള്ളം, “കടലിലെക്കൊഴുകുന്ന മലമ്പുഴ തടഞ്ഞു നിര്‍ത്തി ,കാലവര്‍ഷത്തിന്റെ
ശാട്യം തിരുത്തി” ഖസാക്കിലേക്ക് വെള്ളം തിരിയ്ക്കാന്‍ മനുഷ്യന്‍ ശ്രമിച്ചതിന്‍റെ
ഫലം.
ഖസാകിലും തെരഞ്ഞെടുപ്പിന്‍റെ
തിരക്കാണ്..പലകൊടികളും,ഫ്ലെക്സ് ബോര്‍ഡുകളും വഴികളെ അലങ്കരിക്കുന്നു.
 
റോഡിലൂടെ താറാവുകളെയും
തെളിച്ചുകൊണ്ട് ഒരു സ്ത്രീ.വഴി ചോദിച്ചു..ഇനിയും മുമ്പോട്ട് പോണം. അങ്ങനെ ചോയ്ച്
ചോയ്ച് ഒടുക്കം…
വളരെ പെട്ടന്നാണ് മുന്‍പില്‍
“ ഒ വി വിജയന്‍ സ്മാരകം” ഖസാക്ക് ഭൂമിക പ്രത്യക്ഷപ്പെട്ടത്.ഗേറ്റ് അടഞ്ഞു
കിടപ്പാണ്. കാര്‍ ഗേറ്റിനു സമീപം ഒതുക്കിയപ്പോഴേക്കും ഒരാള്‍ വന്നു..മജീദ്‌ക്ക. വലിയ
ഗേറ്റ് തുറക്കാതെ ചെറിയ ഗേറ്റിലൂടെ അദ്ദേഹം ഞങ്ങളെ അകത്തേക്ക് കൊണ്ടുപോയി..ഇതാണ് “ശിവരാമന്‍
നായരുടെ ഞാറ്റുപുര”. വാതിലുകള്‍ തുറന്നു മജീദ്‌ക്ക ഞങ്ങളെ അകത്തേക്ക് വിളിച്ചു.
അകത്തേക്ക് കയറുമ്പോള്‍ എനിക്കു വല്ലാത്ത ഒരു അനുഭൂതി തോന്നി..ഖസാകിലെ
കഥാപാത്രങ്ങള്‍ എന്‍റെ മുന്നില്‍ വന്നു നിന്നപോലെ…
 
.. “രണ്ടു മുറി ,വരാന്ത
പിറകില്‍ താഴ്വാരം, വാതില്‍ തുറന്നപ്പോള്‍ മണ്ണിന്റെയും നെല്ലിന്റെയും മണം വന്നു..”

( ഒ വി വിജയന്‍.)
ഞാന്‍ മൂക്ക് വിടര്‍ത്തി
നോക്കി..മണ്ണിന്റെ, നെല്ലിന്റെ മണം വരുന്നുണ്ടോ
എന്ന്.
“ ഈ മുറിയിലാണ് ഉഷടീച്ചര്‍
പാര്‍ത്തിരുന്നത്..അവരെ കാണാന്‍ വിജയന്‍ സാര്‍ വരുമ്പോള്‍ ഈ പടിമേലിരുന്നാണ്
സംസാരിച്ചിരുന്നത്..” 

 

 
മജീദ്‌ക്ക പാലക്കാടന്‍ ആക്സന്‍റില്‍ ആവേശത്തോടെ
പറഞ്ഞുകൊണ്ടിരുന്നു.ഞാന്‍ രവിയുടെ കിടപ്പുമുറിയിലേക്കും ക്ലാസ്സ്‌ മുറിയിലേക്കും
കയറി നോക്കി.ചുമര്‍ മണ്ണുതേച്ചു മിനുക്കിയിരിക്കുന്നു.ഈ ചുമരിലിരുന്ന എട്ടുകാലികളെ
തല്ലിക്കൊന്നപ്പോഴാണ്,അപ്പുക്കിളി അതിലൊന്നിനെ കയ്യിലെടുത്ത് ഊതി ഊതി
ജീവിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടാവുക,കുഞ്ഞാമിന താന്‍ എട്ടുകാലിയായി പുനര്‍ജ്ജന്മം
എടുക്കുമ്പോള്‍ “..എന്നിട്ട് നാന്‍ ഇബടെ ചൊകിരി പറ്റി ന്ക്ക്മ്പോ മേഷ് വന്ന്ങ്ങണ്ട്
തല്ലിക്കൊല്ലും..നമ്മള് ചാക്ണതോ എട്ടുകാലി ചാക്ണതോ ജാസ്തി വേദന ആവോപ്പാ…”
(
ഒ.വി,വിജയന്‍) എന്ന് സങ്കടപ്പെട്ടത്. മജീദ്‌ക്ക എന്നേം കൂട്ടി ഞാട്ടുപുരയുടെ
പിറകിലേക്ക് നടന്നു. അവിടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.

 

ഒരു തൊടിയുടെ
അപ്പുറം അറബിക്കുളം. ഇവിടെ നിന്നും അങ്ങോട്ട് കടക്കാന്‍ വഴിയുണ്ടാക്കാനായി സ്ഥലം
എടുത്തിട്ടുണ്ടെന്നും മജീദ്‌ക്ക പറഞ്ഞു.
അള്ളാപിച്ച മൊല്ലാക്കയുടെ
പള്ളിയുടെ മുറ്റത്തൂടെ ഞാന്‍ അറബിക്കുളതിനരികിലെക് നടന്നു. ഒരു നട്ടുച്ചയ്ക്ക്
മൈമൂന കുളിച്ചുനിന്ന ഇടമാണ്.നിലാവ് നിറഞ്ഞ രാത്രികളില്‍ കബന്ധങ്ങള്‍
നീരാടാനെത്തുന്ന,നീലതാമരകള്‍ വിരിഞ്ഞുകിടക്കുന്ന,മണ്ടലികള്‍ അലസമായി തുഴഞ്ഞു
നീങ്ങിയിരുന്ന അറബിക്കുളം,പായല്‍ മൂടിയിരിക്കുന്നു.

 

ഇവിടുന്നു കുളിച്ചുകയറി ഈറന്‍
വസ്ത്രങ്ങളോടെ നൈജാമലിയുടെ അടുത്തേക്  മൈമൂന കയറിപ്പോയ പള്ളി..?? ഉയര്‍ന്നു നില്‍ക്കുന്ന
മിനാരങ്ങളിലെക്കും ,അതിലെ കോളാമ്പി മൈക്കുകളിലെക്കും ഞാന്‍ നോക്കി..അസ്വസ്ഥമായ
മനസ്സോടെ, സമയം തെറ്റി ബാങ്ക് വിളിച്ച മൊല്ലാക്കയുടെ പതറിയ സ്വരം അതിലൂടെ പുറത്തുവരുന്നുണ്ടോ….

 

 

അടുത്തത് അള്ളാപ്പിച്ച
മൊല്ലാക്കയുടെ ഓത്തുപള്ളി ..ഇവിടുത്തെ ഭദ്രാസനത്തില്‍ ഇരുന്നാണ് അയാള്‍
ഖസാക്കിന്റെ പുരാണം പഠിപ്പിച്ചിരുന്നത്,രവി മാഷുടെ സ്കൂള്‍ വന്നാല്‍ സര്‍വനാശം
ആകും ഫലം എന്നാശങ്കപ്പെട്ടത്..
വീണ്ടും തിരിച്ചു ഞാറ്റുപുരയില്‍
എത്തിയപ്പോഴേക്കും മജീദ്‌ക്ക ന്‍റെ ബീവിയും കൊച്ചുമോളും എത്തിയിരുന്നു.ഒരിക്കല്‍ക്കൂടി
അതിന്‍റെ മുറ്റത്തുകൂടെ നടന്നു,മജീദ്‌ക്കനോടും കുടുംബത്തോടും യാത്ര പറഞ്ഞപ്പോള്‍,പണിപൂര്‍ത്തിയായാല്‍
കാണാന്‍ വരണമെന്ന് സ്നേഹപൂര്‍വ്വം അവര്‍ ക്ഷണിച്ചു.
അടുത്ത “ഡസ്ടിനെഷന്‍” അയ ചിങ്ങന്‍ചിറയിലേക്കുള്ള
വഴിയും കൃത്യമായി പറഞ്ഞുതന്നു.

 

കാറിലെ റിയര്‍വ്യൂ
മിറരീലൂടെ നോക്കുമ്പോള്‍,ടാറ്റാ തന്നുകൊണ്ട്
കുഞ്ഞാമിനയും,അപ്പുക്കിളിയും,കരുവും………….